Friday, December 26, 2014

സൂര്യ താപസൻ

കണ്ണൂരിൽ നിന്നും പുലർച്ചെ പുറപ്പെട്ട് കോയമ്പത്തൂർക്കു പോകുന്ന പാസഞ്ചറിൽ , പലപ്പോഴും കോഴിക്കോടേക്കു യാത്ര ചെയ്യുന്ന ഞാൻ, വഴി വക്കിലുള്ള വീടുകളിൽ ചിലർ ആകാശത്തേക്കു നോക്കി നിൽക്കുന്ന ഒരു കാഴ്ച സ്ഥിരമായി കാണാറുണ്ടായിരുന്നു.

പറമ്പിലും പാടത്തും വീട്ടുമുറ്റത്തും ടെറസിലുമൊക്കെ മേലോട്ടു നോക്കി നിൽക്കുന്ന ആ ജനങ്ങൾ സൂര്യനെ ഉപാസിക്കുന്നവരാണെന്നു പറഞ്ഞു തന്നത് മാഹിയിൽ നിന്നുള്ള ഒരു സുഹൃത്താണ്.

ഹീരാ രത്തൻ മനേക്ജി എന്നയാളുടെ ശിഷ്യരാണത്രെ ഇവർ.

ഹീരാ രത്തൻ മനേകിനെപ്പറ്റി ഞാൻ മുമ്പു തന്നെ കേട്ടിരുന്നു.

നല്ല മാർക്കോടു കൂടി മെഡിസിൻ പാസായ മിടുക്കനായ ഒരു ഡോക്റ്ററാണ് ഹീരാ രത്തൻ മനേക്ജി എന്നയാളൂടെ സിദ്ധികളെപ്പറ്റി എന്നോട് ആദ്യമായി പറഞ്ഞത്.

ഞാൻ വ്യക്തമായി ഓർക്കുന്നു - ഒരു ഡോക്റ്റർ പറയുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത നിർഭാഗ്യകരമായ ഒരു വാചകമാണ് അദ്ദേഹം പറഞ്ഞത്.
" നമ്മൾ പഠിച്ചതെല്ലാം തെറ്റ് , ആഹാരം കഴിക്കാതെയും മനുഷ്യനു ജീവിക്കാം, ഇവിടെ ഒരാൾ അതു തെളിയിച്ചു കൊണ്ടിരിക്കയാണ്." - ഇതാണ് പറഞ്ഞത്.

സൂര്യനിൽ നിന്നു നേരിട്ട് ഊർജ്ജം സ്വീകരിക്കുന്ന വിദ്യയാണ് ഹീരാ രത്തൻ മനേക് പഠിച്ചത്. അതാണ് അദ്ദേഹം ലോകമെമ്പാടുമുള്ള ശിഷ്യരെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഹീരാ രത്തൻ മനേകിനു ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല.

ഗുജറാത്തിലാണ് ജനിച്ചതെങ്കിലും ഹീരാ രത്തൻ മനേക് കേരളത്തിലാണ് വളർന്നത്. കോഴിക്കോട്ടാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.കേരള സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കുടുംബപരമായ ബിസിനസിൽ തന്നെ ജോലി ചെയ്യുകയായിരുന്നു.വിരമിച്ചതിനു ശേഷം സൂര്യനെ നോക്കുന്ന വിദ്യ പരിശീലിക്കാനും പ്രചരിപ്പിക്കാനും അദ്ദേഹം മുഴുവൻ സമയവും ചെലവാക്കുകയായിരുന്നു.

 മനുഷ്യനു ജീവിക്കാൻ ഭക്ഷണം ആവശ്യമില്ല എന്നാണ് ഹീര രത്തൻ മനേക്ജിയുടെ സിദ്ധാന്തം. 1995 നു ശേഷം അദ്ദേഹം ജീവിച്ചത് സൂര്യനിൽ നിന്നുള്ള ഊർജ്ജം നേടിയാണെന്നു അവകാശപ്പെടുന്നു. അദ്ദേഹം ഇപ്പോൾ ഖരഭക്ഷണമൊന്നും കഴിക്കാറില്ല.

ചായ , കാപ്പി, ബട്ടർമിൽക്ക് എന്നിവ കുടിക്കാറുണ്ട്. ഇത് കൂടുതലായും ഒരു സാമൂഹിക ഉദ്ദേശം വെച്ചാണ്.

വെറും വെള്ളം മാത്രം കുടിച്ചു കൊണ്ട് ഹീര രത്തൻ മനേക് മൂന്നു നീണ്ട നിരാഹാരങ്ങൾ നടത്തിയിട്ടുണ്ട്.. വൈദ്യ ശാസ്ത്ര സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു ഇത്.

ആദ്യത്തേത് കോഴിക്കോട്ട് വെച്ച് ഡോ. സി. കെ രാമചന്ദ്രന്റെ നിരീക്ഷണത്തിൽ 211 ദിവസം നീണ്ടു നിന്നു.

രണ്ടാമത്തേത് അഹമ്മദാബാദിൽ വെച്ചായിരുന്നു. 2000- 2001 ല് വലിയൊരു മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇത്. ഇത് 411 ദിവസം നീണ്ടു നിന്നു.

മൂന്നാമത്തെ ഉപവാസം വിദേശത്തു വെച്ചായിരുന്നു. ഫിലഡെൽഫിയയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയുടെ ക്ഷണപ്രകാരമായിരുന്നു ഇത്. 130 ദിവസം ഇത് നീണ്ടു നിന്നു. അന്നും ഒരു മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷണവിധേയമാക്കി. അദ്ദേഹത്തിന്റെ തലച്ചോറും റെറ്റിനകളും പീനിയൽ ഗ്രന്ഥികളും നിരീക്ഷണത്തിനു വിധേയമാക്കി.


ഇതിനു ശേഷം അദ്ദേഹം കൂടുതൽ പ്രശസ്തനായി. അദ്ദേഹത്തിനു ലോകമെമ്പാടും ആരാധകരുണ്ടായി. വിവിധരാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം അവിടെയെല്ലാം തന്റെ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു.


' സൺ ഗ്ലേസിങ്ങ് ' പരിശീലനക്ലാസുകൾ എല്ലായിടങ്ങളിലും സംഘടിപ്പിക്കപ്പെട്ടു. ബി.ബി.സി അടക്കമുള്ള ചാനലുകൾ അദ്ദേഹവുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്തു. ഹീര രത്തൻ മനേക് പ്രതിഭാസത്തെപ്പറ്റി ഡോക്യുമെന്ററികൾ ഉണ്ടായി.

ഭക്ഷണമില്ലാതെ മനുഷ്യനു ജീവിക്കാൻ പറ്റുമെന്നു പറയുന്നവർ മുമ്പു തന്നെ ഇവിടെ ഉണ്ടായിരുന്നു. ബ്രീത്തേറിയനിസം എന്നാണ് ഈ വിദ്യ അറിയപ്പെടുന്നത്.

ചൈനയിലേയും ഇന്ത്യയിലേയും ഈജിപ്റ്റിലേയുമൊക്കെ പുരാതന ഗ്രന്ഥങ്ങളിൽ നിന്നാണ് , പിന്നെ ജൈനമതത്തിൽ നിന്നുമാണ് ബ്രീത്തേറിയനിസത്തിന്റെ പിറവി എന്നാണ് പറയപ്പെടുന്നത്.


പ്രാണശക്തിയാണ് ശരീരത്തെ നില നിർത്തുന്നത്. പ്രാണശക്തിയെ ഉയർത്തിയെടുത്താൽ പിന്നെ ഭക്ഷണം ആവശ്യമില്ല. കുട്ടിയായിരിക്കുമ്പോൾ ആർജ്ജിച്ച ഒരു ദു:ശീലമാണ് ഭക്ഷണം കഴിക്കൽ. മുതിർന്നവരാണ് ആ ശീലം കുട്ടികളിലുണ്ടാക്കുന്നത്. ഭക്ഷണം- ദഹനപ്രക്രിയകൾ ആണ് രോഗമുണ്ടാക്കുന്നത്. ശരീരത്തിനു വേണ്ട എല്ലാ പോഷണങ്ങളും വായുവിൽ നിന്നു ലഭിക്കും . ഊർജം സൂര്യപ്രകാശത്തിൽ നിന്നും.


എന്തായാലും ബ്രീത്തേറിയനിസത്തിന്റെ പ്രചാരകർക്ക് ഇവിടെ കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല. അതിന്റെ ഗുരുക്കൻമാർ ഇത് തെളിയിക്കുന്നതിൽ എപ്പോഴും തോറ്റു. ചിലരൊക്കെ ഭക്ഷണം കഴിക്കുന്നത് പിടിക്കപ്പെട്ടു. വൈലി ബ്രൂക്സ് എന്ന ബ്രീത്തേറിയനിസത്തിന്റെ വലിയൊരു ഗുരു ഹോട്ടലിൽ വെച്ച് ' ചൂടുള്ള പട്ടിയെ ' കഴിക്കുന്നത് അനുയായികൾ തന്നെ പിടിച്ചു.
കുറച്ചു പേർ ബ്രീത്തേറിയൻ പരീക്ഷണങ്ങൾക്കിടയിൽ മരിച്ചു പോയി. ശാസ്ത്രജ്ഞന്മാർക്കും സ്വതന്ത്രചിന്തകർക്കും മുന്നിൽ ബ്രീത്തേറിയൻ പ്രകടനം നടത്തിയ ആർക്കും അത് വിജയകരമായി പൂർത്തിയാക്കാൻ പറ്റിയില്ല..
ഈ സ്ഥലത്തെ വായു മലിനമായതിനാൽ പോഷകങ്ങൾ കിട്ടുന്നില്ലെന്നൊക്കെ അവർ ന്യായീകരണങ്ങൾ ചമച്ചു.




ഹീര രത്തൻ മനേകിന്റെ പ്രത്യേകത അദ്ദേഹം ദീർഘകാല ഉപവാസം ലോകത്തിനു മുമ്പിൽ പ്രദർശിപ്പിച്ചു എന്നായിരുന്നു. ഡോക്റ്റർമാർ അടക്കമുള്ള വിദഗ്ദസംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു അദ്ദേഹം ഉപവാസം നടത്തിയത്.ആരോഗ്യനിലയും ശാരീരികപ്രവർത്തനങ്ങളുടെ വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 411 ദിവസത്തെ ഉപവാസത്തിനിടയിൽ ആദ്യത്തെ മൂന്നു മാസം കൊണ്ട് അദ്ദേഹം 19 കിലോ തൂക്കം കുറഞ്ഞു.എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു.
അദ്ദേഹത്തിന്റെ ശരീരത്തിൽ മറ്റു പ്രത്യേകതകളൊന്നും ഡോക്ടർമാർക്ക് കണ്ടെത്താനായില്ല.
'ശരീരത്തിന്റെ തീവ്രമായ ഒരു അനുകൂല പ്രവർത്തനം' മാത്രമാണ് ഇതെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.കടുത്ത പട്ടിണിയും ദാരിദ്ര്യവുമുള്ള കാലഘട്ടങ്ങളെ മനുഷ്യൻ അതിജീവിച്ചത് ഇത്തരം അനുകൂലനങ്ങളിലൂടെയാണ്. ഇത്തരം അനുകൂലനം നിരാഹാരസമരം നടത്തുന്ന പലരിലും കണ്ടിട്ടുണ്ട്.


ഈ അനുകൂലനങ്ങൾ പഠിക്കാനാണ് നാസ അദ്ദേഹത്തെ നാസയിലേക്ക് വിളിച്ചു വരുത്തിയത്. ബഹിരാകാശസഞ്ചാരികൾക്ക് ഈ പ്രതിഭാസത്തെ ഉപയോഗപ്പെടുത്താൻ കഴിയുമോ എന്ന് അന്വേഷിക്കുകയായിരുന്നു അവരുടെ ഉദ്ദേശം.



പക്ഷെ, അദ്ദേഹത്തിന്റെ ആരാധകർ ഇതിനെ അദ്ദേഹത്തിനു കിട്ടിയ അംഗീകാരവും സ്വീകാര്യതയുമായാണ് കണ്ടത്. മാധ്യമങ്ങൾ അദ്ദേഹത്തെ വാഴ്ത്തിപ്പാടി. ' നാസ തേടുന്ന സൂര്യതാപസൻ ' എന്നൊക്കെ ലേഖനങ്ങൾ പടച്ചു വിട്ടു.
ഈ സൂര്യദർശന പരിപാടി വ്യാപകമായി പ്രചരിക്കപ്പെട്ടു. ഹീര രത്തൻ മനേകിനു ധാരാളം അനുയായികൾ ഉണ്ടായി.

സൂര്യനുദിച്ച് ഒരു മണിക്കൂറിനുള്ളിലാണ് സൂര്യനെ നോക്കേണ്ടത്.അല്ലെങ്കിൽ, അസ്തമിക്കുന്നതിന് ഒരു മണിക്കൂറിനുള്ളിൽ. നട്ടുച്ചക്കൊന്നും നോക്കരുത്.ആദ്യത്തെ ദിവസം ഒരു പത്തു സെക്കൻഡ് മാത്രമേ നോക്കാവൂ. പതുക്കെ സമയം കൂട്ടി വരണം. ആറു മാസം കഴിയുമ്പോൾ അര മണിക്കൂർ തുടർച്ചയായി സൂര്യനെ നോക്കാൻ പറ്റും. അപ്പോൾ ശരീരത്തിലെ കോശങ്ങളെല്ലാം ചാർജ് ആയി വരും.


ഇങ്ങനെ സൂര്യനെ നോക്കിക്കൊണ്ടിരുന്ന പലർക്കും കാഴ്ച ശക്തി കുറഞ്ഞതായി പരാതി ഉണ്ടായി. പക്ഷെ, ആരോട് പരാതിപ്പെടാൻ.


മനേക്ജി ഭക്ഷണം കഴിക്കാറില്ല എന്നു പരയുന്നത് വസ്തുതാപരമായി ശരിയല്ല. ഹീര രത്തൻ മനേക് തന്നെ പരഞ്ഞത് അദ്ദേഹം ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നില്ല എന്നാണ്.. അദ്ദേഹം ചായയും കാപ്പിയും  സംഭാരവുമൊക്കെ കുടിക്കാറുണ്ടെന്നാണ്.



അമേരിക്കയിൽ ഈ വിദ്യ പഠിപ്പിക്കാൻ പോയ അദ്ദേഹം പറഞ്ഞത് താൻ ഖരഭക്ഷണം കഴിച്ചിട്ട് പത്തു വർഷത്തിലേറെയായെന്നാണ്. ഒരു മില്ല്യൺ ഡോളർ തരാമെന്നു പറഞ്ഞാലും താൻ ഭക്ഷണം കഴിക്കുകയില്ലെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ അവകാശപ്പെട്ടു. അനുയായികൾ കൈയടിയോടെ അത് അംഗീകരിച്ചു.


ഹീര രത്തൻ മനേക് പ്രതിഭാസത്തിന്റെ രസകരമായ ക്ലൈമാക്സ് അമേരിക്കയിൽ വെച്ചു തന്നെയായിരുന്നു. ഹീര രത്തൻ മനേക്ജി എന്ന സൂര്യതാപസൻ  അമേരിക്കയിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് ഭക്ഷണം കഴിക്കുന്നത് ചിലർ ഒളികാമറയിൽ ഫോട്ടോ എടുത്തു.
അദ്ദേഹത്തെപ്പറ്റി ഡോക്യുമെന്ററി നിർമ്മിക്കുന്നവരാണ് ഇപ്പണി പറ്റിച്ചത്.
പിടിച്ചപ്പോൾ കളവു പറഞ്ഞതാണ് അദ്ദേഹത്തിന്റെ വിശ്വാസ്യത കൂടുതൽ നശിപ്പിച്ചത്. താൻ ഭക്ഷണമൊന്നും കഴിച്ചില്ലെന്നു പറഞ്ഞ മനേക്ജി  ചിലർ നൂറു ഡോളർ തരാമെന്നു പറഞ്ഞപ്പോൾ  താൻ ഭക്ഷണത്തിനു മുന്നിൽ ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയായിരുന്നുവെന്നു പറഞ്ഞു. ഫോടോ എടുക്കുന്നതിന് തനിക്ക് നൂറു ഡോളർ കിട്ടി എന്നു പറഞ്ഞ അദ്ദേഹത്തിന് അത് കാണിച്ചു കൊടുക്കാൻ പറ്റിയില്ല. മില്ല്യൻ ഡോളർ കിട്ടിയാലും ഭക്ഷണം കഴിക്കാത്ത ആൾ  എന്തിനു നൂറു ഡോളറിനു ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കണമെന്നും ചോദ്യം വന്നു.. റെസ്റ്റോറന്റുകാരാണെങ്കിൽ കഴിച്ച ഭക്ഷണത്തിന്റെ വിശദവിവരങ്ങളും ബിൽ തുകയും ഇവരോട് പറഞ്ഞു കൊടുക്കുകയും ചെയ്തു.
അവസാനം അദ്ദേഹം സമ്മതിച്ചു-  തന്റെ ശരീരം ആവശ്യപ്പെട്ടപ്പോൾ വർഷങ്ങൾക്കു ശേഷം ഒരിക്കൽ താൻ ഭക്ഷണം കഴിച്ചുവെന്ന്.


പക്ഷെ, അദ്ദേഹത്തിന്റെ വിശ്വാസ്യത തകരുകയും അനുയായികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ചെയ്തു. എങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലും മൂത്ര ചികിൽസ പോലെ ഇതിനും അനുയായികളുണ്ട്.


Friday, October 24, 2014

ASTRONOMY CLUB

ആകാശത്തെ നക്ഷത്രങ്ങളെ ഭരണിയിലടച്ച്‌ 

ഉപ്പിലിടാമെന്ന് ഭ്രമിച്ചവരാണ്‌ ഫേസ്ബുക്കിലെ 

കവികൾ.എനിക്ക്‌ അത്തരം 

വിഭ്രമകൽപനകളൊന്നും ഒരിക്കലും 

ഉണ്ടായിരുന്നില്ല. പക്ഷെ,കുട്ടിക്കാലത്തെ 

കൗതുകങ്ങളായിരുന്നു നക്ഷത്രങ്ങൾ.

ആകാശത്ത്‌ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളുടെ 

വക്കുകൾ കൂട്ടിക്കെട്ടി എങ്ങനെ രൂപങ്ങളാക്കമെന്ന് 

ചിന്തിച്ച്‌ ഒരു സ്കൂൾ വിദ്യാർത്ഥിയായിരിക്കെ പല 
രാത്രികൾ ടെറസിന്റെ മുകളിൽ കിടന്നിട്ടുണ്ട്‌. 

പക്ഷെ,പുസ്തകങ്ങളിൽ പറയുന്ന രൂപങ്ങളൊന്നും 

എനിക്ക്‌ ഒരിക്കലും കിട്ടിയിട്ടില്ല. പകരം 

യക്ഷികളേയും ചെകുത്താന്മാരേയുമാണ്‌ എനിക്ക്‌ 

മാനത്ത്‌ കാണാൻ കഴിഞ്ഞത്‌.

കുട്ടിക്കാലത്തെ എല്ലാ കൗതുകങ്ങളേയും പോലെ 

അതും പിന്നീട്‌ ഒടുങ്ങി.എല്ലാ താൽപര്യങ്ങളുടേയും 
ശവപ്പറമ്പുകളാണല്ലോ നമ്മുടെ സ്കൂളുകൾ.

വളരെക്കാലങ്ങൾക്കു ശേഷം 

വിദ്യാലയജീവിതമൊക്കെ കഴിഞ്ഞ്‌ ഒറ്റു 

ഡോക്റ്ററായി ജോലി ചെയ്യാൻ തുടങ്ങിയതിനു 

ശേഷമാണ്‌ നക്ഷത്രങ്ങളെ വീണ്ടും സ്നേഹിക്കാൻ 

തുടങ്ങിയത്‌.

കോഴിക്കോട്ട്‌ മേഖലാ ശാസ്ത്രകേന്ദ്രത്തിൽ ഒരു 

അസ്റ്റ്രോണമി ക്ലബ്ബ്‌ രൂപീകരിക്കുന്നുവെന്ന് 

പത്രത്തിൽ വായിച്ച ഉടൻ അവിടെ പോകാൻ 

പ്രേരിപ്പിച്ചത്‌ ഈ താൽപര്യമാകാം. 

പക്ഷെ,അപ്പോഴേക്കും കാമറയുമായി 

സ്നേഹത്തിലായിക്കഴിഞ്ഞിരുന്ന എനിക്ക്‌ 

ലെൻസുകളോടും പ്രകാശശാസ്ത്രന്ത്തോടുമുള്ള 

താൽപര്യവും അതിനു കാരണമായിരുന്നു.

അടുത്ത ആഴ്ച ചേർന്ന ആദ്യത്തെ മീറ്റിങ്ങിൽ 

ചെന്നപ്പോൾ 'ഡോക്റ്റർമ്മാർക്കെന്താ 

അസ്റ്റ്രോണമിയിൽ കാര്യം' എന്നൊരു ചോദ്യം ഞാൻ 

പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ഒരു ഗൈനകോളജിസ്റ്റും 

ഒരു സർജ്ജനും മീറ്റിങ്ങിനു വന്നിരുന്നു. അന്ന് 

കുതിരവട്ടത്താണ്‌ ജോലി ചെയ്തിരുന്നത്‌ എന്നത്‌ 

ആരെങ്കിലും ഇതുമായി കൂട്ടി വായിക്കുമോയെന്നും 

പേടിച്ചിരുന്നു.

ആദ്യയോഗത്തിന്‌ ഒരു പാട്‌ പേർ വന്നിരുന്നു. 

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചില നേതാക്കൾ 

ഉണ്ടായിരുന്നു.നഗരത്തിലെ ഉദ്യോഗസ്ഥർ 

ഉണ്ടായിരുന്നു. അധ്യാപകർ ഉണ്ടായിരുന്നു. 

എഞ്ചിനീയറിങ്ങ്‌ കഴിഞ്ഞവരും എഞ്ചിനീയറിങ്ങ്‌ 

പഠിക്കുന്നവരും ഉണ്ടായിരുന്നു. ഒരു അഭിഭാഷകൻ 

ഉണ്ടായിരുന്നു. രണ്ട്‌ 

കെട്ടിടനിർമ്മാണതൊഴിലാളികൾ ഉണ്ടായിരുന്നു. 

ഭാരതീയ വിദ്യാഭവൻ സ്കൂളിലെ കുട്ടികൾ 

ഉണ്ടായിരുന്നു.. പറക്കുന്ന കുട്ടികൾ- ആ പാരാ 

ഗ്ലൈഡിങ്ങ്‌ താരങ്ങൾ- ഉണ്ടായിരുന്നു.

ഇവരെയൊന്നും കൂടാതെ രണ്ടു ജ്യോതിഷികളും 

ഉണ്ടായിരുന്നു.

ജ്യോതിഷം നമ്മുടെ വിഷയമല്ല, ജ്യോതി 

ശാസ്ത്രമാണ്‌ നമ്മുടെ വിഷയമെന്ന് ആമുഖമായി 

തന്നെ പറഞ്ഞിരുന്നു. പക്ഷെ,ജ്യോതിഷികൾ 

പിന്നീടുള്ള യോഗങ്ങ്ബ്ഗൾക്കും വന്നിരുന്നു.
എല്ലാ രണ്ടാം ശനിയും വൈകുന്നേരം അസ്റ്റ്രോണമി ക്ലബ്ബിന്റെ മീറ്റിങ്ങ്‌ ഉണ്ടായിരുന്നു. ഞായറാഴ്ചകളിൽ ക്ലാസുകളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. ക്ലാസുകൾ പൂർത്തിയാക്കിയവർക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകിയിരുന്നു.. ജ്യോതിഷിമാർ ഈ സർട്ടിഫിക്കറ്റുകളുമായി പോയി.ആപേക്ഷികതാ സിദ്ധാന്തങ്ങളെപ്പറ്റിയൊക്കെ ക്ലാസ്‌ ഉണ്ടായിരുന്നു.

മേഘങ്ങൾ തുണച്ച സന്ധ്യകളിൽ ടെലസ്കോപ്പ്‌ ഉപയോഗിച്ച്‌ വാനനിരീക്ഷണം നടത്തി. കടപ്പുറത്ത്‌ പൊതുജനങ്ങളെ ദൂരദർശ്ശിനിക്കുഴലിലൂടെ ആകാശം കാണിച്ചു കൊടുത്തു. ഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും പറ്റി പഠിപ്പിച്ചു കൊടുത്തു.
ഒഴിവു ദിനങ്ങളിൽ ടെലസ്കോപ്പിന്റെ ശാസ്ത്രവും ചെറിയ ടെലസ്കോപ്പുകൾ ഉണ്ടാക്കുന്നതും പഠിപ്പിച്ചു.
വാനനിരീക്ഷണകേന്ദ്രങ്ങളിലേക്ക്‌ പഠനപര്യടൻ നടത്തി. ദൂരെയുള്ള കോളേജുകളിൽ രാത്രി ക്യാമ്പ്‌ നടത്തി വിദ്യാർത്ഥികളെ വാനനിരീക്ഷണം പഠിപ്പിച്ചു കൊടുത്തു.
വിവിധമേഖലകളിലെ പ്രഗൽഭർ വന്ന് ക്ലാസുകൾ എടുത്തിരുന്നു.ബ്ലോഗിങ്ങിനെപ്പറ്റിയും നവീനമാധ്യമങ്ങളെപ്പറ്റിയും ജോസഫ്‌ ആന്റണി സാർ വന്ന് ക്ലാസ്‌ എടുത്തിരുന്നു.
ക്ലബ്ബിന്റെ ഒരു സജീവ അംഗമായിരുന്ന അഭിഭാഷകന്റെ പ്രിയപ്പെട്ട വിഷയം പറക്കും തളികകളായിരുന്നു. രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് അദ്ദേഹം പറക്കും തളികകളെ തേടി. ജീവന്റെ തുടിപ്പുകൾ മഹാപ്രപഞ്ചത്തിലെ മറ്റിടങ്ങളിലും ഉണ്ടാകുമെന്നും അവിടങ്ങളിലുള്ള ജീവികൾ നമ്മെക്കാൾ വികസിതരാണെങ്കിൽ അവർ നമ്മെ തേടി വരുമെന്നും അദ്ദേഹം വിശ്വസിച്ചു. ഈ അന്വേഷണത്തിനിടക്കു തന്നെ അദ്ദേഹം അന്തരിച്ചു.
കെട്ടിടനിർമ്മാണതൊഴിലാളിയായിരുന്ന ഒരംഗം ഭവൻസിലെ കുട്ടികൾ ഇംഗ്ലീഷ്‌ പറയുന്നത്‌ കേട്ട്‌ ഇവിടെയെല്ലാവരും ഇംഗ്ലീഷാണ്‌ പറയുന്നത്‌ എന്നു പറഞ്ഞ്‌ പിണങ്ങിപ്പോയി.
മറ്റൊരു നിർമ്മാണത്തൊഴിലാളി പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്നു. അദ്ദേഹത്തിനു വിഷയത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു.
ഒരംഗം ഈ വിഷയത്തിൽ ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചിരുന്നു.
കോഴിക്കോട്ടായിരുന്നപ്പോൾ ഞാൻ ക്ലബ്ബിന്റെ മിക്ക പരിപാടിക്കും പോകുമായിരുന്നു. വയനാട്ടിലെത്തിയപ്പോൾ അതു നിന്നു.അടുത്ത ദിവസം വീണ്ടും അവിടെ പോയിരുന്നു. ക്ലബ്ബ്‌ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു. ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നു.
കോഴിക്കോട്ട്‌ റീജ്യണൽ സയൻസ്‌ സെന്ററിനെപ്പറ്റിയും പ്ലാനറ്റേറിയത്തെപ്പറ്റിയും ധാരാളം ലേഖനങ്ങൾ ബ്ലോഗിലും ഫേസ്ബുക്കിലുമൊക്കെ വന്നിരുന്നു...പക്ഷെ,അതിലൊന്നിലും അസ്റ്റ്രൊണമി ക്ലബ്ബിനെപ്പറ്റി ഒന്നും എഴുതിയത്‌ കണ്ടില്ല..

ഓടമംഗളം

പഴയ കൂട്ടുകാരെ വീണ്ടും കണ്ടു മുട്ടുന്നത്‌ ഫേസ്ബുക്കിൽ നിന്നാണെന്ന് ഒരാൾ പറയുന്നതു കേട്ടു . പഴയ ചങ്ങാതിമാരെ എവിടെ വെച്ചും കണ്ടു മുട്ടാമെന്നാണ്‌ എന്റെ അനുഭവം.
കുറച്ചു നാൾ മുമ്പ്‌,ഒരു ഞായറാഴ്ച, കോഴിക്കോട്ട്‌ മിഠായിത്തെരുവിലൂടെ നടക്കുമ്പോൾ , എന്റെ പഴയ സ്കൂൾ കൂട്റ്റുകാരനുണ്ട്‌ തെരുവു കച്ചവടം നടത്തുന്നു.
കച്ചവടം നടത്തുന്നത്‌ കവുങ്ങിൻ തൈകളാണ്‌.നല്ല ആരോഗ്യമുള്ള കവുങ്ങിൻ തൈകൾ.
പണ്ടുണ്ടായിരുന്ന അതേ പ്രസന്നത അവനിപ്പോഴും നില നിർത്തുന്നു. കണ്ടു മുട്ടിയതിൽ സന്തോഷം തോന്നി.
വൈകിട്ട്‌ വീട്ടിൽ പോകുമ്പോൾ ബസ്സിലും അവനുണ്ടായിരുന്നു.
ഞാൻ അവനോട്‌ പറഞ്ഞു: നിനക്കിതാണ്‌ പരിപാടിയെന്ന് അറിയില്ലായിരുന്നു, നീ കട നടത്തുകയാണെന്നാണ്‌ കേട്ടിരുന്നത്‌.
അവൻ പറഞ്ഞു:"ഞ്ഞാനും ഏട്ടനും കൂടെ കട നടത്തുകയാണ്‌.പക്ഷെ,കവുങ്ങോ,തെങ്ങോ,മാങ്ങയോ ഒന്നും കച്ചവടം നടത്തുന്നില്ല:.
അവൻ പറഞ്ഞു: ഒരു തോട്ടിന്റെ വക്കത്താണ്‌ എന്റെ വീടെന്ന് അറിയാമല്ലോ'
എനിക്കത്‌ നന്നായി അറിയാമായിരുന്നു..ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പല വട്ടം അവന്റെ വീട്ടിൽ പോയിട്ടുണ്ട്‌.
-ഞ്ഞങ്ങളുടെ ഗ്രാമത്തിന്റെ നടുക്കുകൂടെ ഒരു ചെറിയ തോട്‌ ഒഴുകുന്നുണ്ട്‌..കുന്നിൻമുകളിൽ നിന്നിറങ്ങി മഴക്കാലത്ത്‌ അലറിപ്പാഞ്ഞൊഴുകുന്ന ഒരു തോട്‌. വേനൽക്കാലത്ത്‌ വറ്റി വരണ്ടു കിടക്കും..കുറേ കൈത്തോടുകളെ ഏറ്റു വാങ്ങി കുറച്ചപ്പുറം അത്‌ പുഴയിൽ ചെന്നു ചേരും.
പിന്നീട്‌ അവൻ കവുങ്ങു കച്ചവടത്തെപ്പറ്റി പറഞ്ഞു.
- പുതുമഴയത്ത്‌,ആദ്യത്തെ നാലഞ്ചു ദിവസം, ആദ്യത്തെ വെള്ളപ്പൊക്കമൊക്കെയുണ്ടാകുമ്പോൾ തോട്ടിലൂടെ ഒരു പാട്‌ സാധനങ്ങൾ ഒഴുകി വരും.. തേങ്ങ,മാങ്ങ,അണ്ടി,വിറക്‌ ഒക്കെ ഒഴുക്കിലുണ്ടാകും.
ചങ്ങാതി,തോട്ടിനു കുറുകെയുള്ള മരപ്പാലത്തിൽ കയറി ചില സാമഗ്രികളുപയോഗിച്ച്‌ ഒഴുകി വരുന്നതെല്ലാം കോരിയെടുക്കും.. ചിലപ്പോഴൊക്കെ വെള്ളത്തിൽ മുങ്ങിത്തപ്പുകയും ചെയ്യും.
ഒരിക്കൽ അങ്ങനെ മുങ്ങിത്തപ്പിയപ്പോൾ ഒരു കൂടോത്രം കൈയിൽ വന്നു പെട്ടതും പറഞ്ഞു..കൈയിൽ തടഞ്ഞത്‌ ഒരു കുടമാണ്‌,വായ തുണി കൊണ്ട്‌ മൂടിക്കെട്ടി , ഉള്ളിൽ എന്തൊക്കെയോ നിറച്ച്‌.
അന്ന് അമ്പലത്തിൽ പോയി ഒരു പൂജ കഴിച്ചു.
-- ഇങ്ങനെ വൈകുന്നേരം വരെ കോരിയെടുക്കുന്നവ വൈകിട്ട്‌ വേർ തിരിക്കും.അതിനു ശേഷം തേങ്ങയും അടക്കയുമൊക്കെ കടയിൽ കൊണ്ടു പോയി വിൽക്കും.വിറക്‌ അടുപ്പു കത്തിക്കാനെടുക്കും..മാങ്ങകൾ തിന്നുകയും അണ്ടികൾ കുഴിച്ചിടുകയും ചെയ്യും.
--പക്ഷെ,ഇക്കൊല്ലത്തെ മഴയുടെ പ്രത്യേകത കാരണം ഒഴുകി വന്ന പല അടക്കകളും മുളച്ചവയായിരുന്നു..
ചങ്ങാതി ഇതെല്ലാം പല കവറുകളിലാക്കി,മണ്ണു നിറച്ച്‌,കുറച്ചു വളവുമിട്ട്‌,കവുങ്ങിൻ തൈകളാക്കി മാറ്റി.അതിനു ശേഷം കോഴിക്കോട്‌ നഗരത്തിലെ തെരുവുകളിൽ കൊണ്ടു പോയി വിറ്റു..ഇത്‌ മലമുകളിൽ നിന്നുള്ളതാണെന്നും നല്ല ഉൽപാദനശേഷിയുള്ളതാണെന്നും ഒക്കെ ആളുകളോടു പറഞ്ഞു.
കവറുകളിലാക്കിയ കവുങ്ങിൻ തൈകളുമായി മിഠായിത്തെരുവിൽ വിൽപ്പനക്കെത്തിയ അവന്റെ ചുറ്റും ആളു കൂടി..ഒരാൾ പറഞ്ഞു'നല്ല ആരോഗ്യമുള്ള തൈകൾ,ഏതാണ്‌ ഇനം?'.
"ഓടമംഗളം"-- പെട്ടെന്നു വായിൽ വന്ന ഒരു പേർ അവൻ പറഞ്ഞു.
ഓടയിൽ കൂടെ ഒഴുകി വന്ന മംഗളത്തിനു പടിയ പേർ അതു തന്നെയല്ലേ എന്നാണ്‌ അവന്റെ ചോദ്യം.
സംഭവം നന്നായി ത്തന്നെ വിറ്റു പോയി.ഓടമംഗളം കവുങ്ങിൻ തൈ അന്വേഷിച്ച്‌ പിന്നീടും ആളുകൾ വന്നിരുന്നുവത്രെ.
എനിക്കു കിട്ടിയ പാഠം അതല്ല, തോട്ടിൽ നിന്നും ,പുഴയിൽ നിന്നും,കടലിൽ നിന്നുമൊക്കെ ആശയങ്ങൾ നേടുന്നവൻ തെരുവിൽ കച്ചവടം നടത്തുന്നു.. വെറും പാഠപുസ്തകം മാത്രം പഠിക്കുന്നവർ ഡോക്റ്റർ ആകുന്നു...

Tuesday, June 3, 2014

waiting shed

അന്നവിടെ വെയിറ്റിങ്ങ്‌ ഷെഡ്‌ വന്നിട്ടില്ല.കുറേക്കാലം മുന്നെയാണ്‌.ക്‌
ഒഴിക്കോട്ടേക്കു പോകാൻ ഞാൻ അവിടെ ബസ്‌ കാത്തു നൊൽക്കുകയാണ്‌.ഒരു സ്കൂളും കുറച്ച്‌ കടകളുമാണ്‌ അവിടെയുള്ളത്‌.
ബസ്‌ സ്റ്റോപ്പിൽ പർദ്ദ ധരിച്ച ഒരു യുവതി കൂടെയുണ്ട്‌.കുറച്ചധികം നേരമായി ബസ്‌ വന്നിട്ടെന്നു തോന്നുന്നു. അവരാകെ മടുത്ത മട്ടുണ്ട്‌.
സാധാരണ പത്തു മിനിട്ടിൽ ഒരു ബസ്‌ വെച്ച്‌ അവിടെ വരാറുണ്ട്‌. അന്നു പക്ഷെ പത്തിരുപത്‌ മിനിട്ടായിട്ടും ബസ്സ്‌ ഒന്നും കാണുന്നില്ല.
അങ്ങനെ നിൽക്കുമ്പോൾ ബസ്സിന്റെ ഒച്ച കേട്ടു. സമാധാനമായി. ബസ്‌ കണ്ടപ്പോൾ നല്ല തിരക്കുണ്ടെന്നു തോന്നി. കാണാൻ ആ ബസ്‌ എനിക്കത്ര ഇഷ്ടപ്പെട്ടതുമില്ല. ഉടനെ അടുത്ത ബസ്‌ വരും. അതിൽ പോകാം. ഞാൻ കൈ കാട്ടിയില്ല.ആരും ഇറങ്ങാനുമില്ലായിരുന്നെന്നു തോന്നുന്നു. ബസ്സ്‌ അവിടെ നിർത്തിയതുമില്ല.
അവിടെ നിന്നിരുന്ന പർദ്ദാധാരി യുവതിയുടെ മുഖമിരുണ്ടു. മുഖത്ത്‌ കാർമേഘം വന്നു നിറഞ്ഞു.
അവർ എന്നെ നോക്കി പറഞ്ഞു-"നിങ്ങൾ നല്ല പണിയാണ്‌ കാണിച്ചത്‌."
ഞാൻ അന്തം വിട്ടു. കുരുത്തക്കേടുകൾ റോഡിൽ വെച്ച്‌ കാണിക്കാത്ത ഒരാളാണ്‌ ഞാൻ.
അവർ തുടർന്നു പറഞ്ഞു-"ഞാൻ കുറച്ചു നേരമായി ഇവിടെ നിൽക്കുന്നു.അത്യാവശ്യമായി ആശുപത്രിയിലേക്ക്‌ പോകുകയായിരുന്നു. ബസ്സിന്‌ നിങ്ങളു കൈ കാണിക്കുമെന്നു വിചാരിച്ചു. ഞാൻ കൈ കാണിച്ചതുമില്ല. കൈ കാട്ടിയാൽ നിർത്താത്ത ബസ്സുകാരാണ്‌..പിന്നെ കൈ കാണിക്കാതെ ഇവിടെ നിർത്തുമോ?"
എന്തായാലും അടുത്ത ബസ്‌ ഉടനെ വന്നത്‌ കൊണ്ട്‌ കൂടുതലൊന്നും കേൾക്കേണ്ടി വന്നില്ല.
ചെയ്യേണ്ട കാര്യം സമയത്തു ചെയ്യാത്തതു കൊണ്ട്‌ അലങ്കോലമായതിന്‌ മറ്റൊരാളെ കുറ്റപ്പെടുത്തുന്നത്‌ കഴിഞ്ഞ ദിവസം കണ്ടു. അപ്പോൾ എനിക്ക്‌ ആ പർദ്ദ ഓർമ്മ വന്നു.
ലോകം ഇങ്ങനെയാണെന്നു തോന്നുന്നു. മനുഷ്യർ ലോകത്തെവിടെയാണെങ്കിലും ഇങ്ങനെയൊക്കെയാണെന്നു തോന്നുന്നു. ഞാനും ചില സമയം ഇങ്ങനെയൊക്കെയാണ്‌.....